2 : മനുഷ്യപുത്രാ, ഇസ്രായേല്‍ ഭവനത്തോട് ഒരു കടംകഥ പറയുക; ഒരു അന്യാപദേശം വിവരിക്കുക.
3 : നീ പറയുക: ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: വലിയ ചിറകുകളും നീണ്ടതും നിറപ്പകിട്ടുള്ളതുമായ ധാരാളം തൂവലുകളും ഉള്ള ഒരു വലിയ കഴുകന്‍ ലബനോനില്‍വന്ന് ഒരു ദേവദാരുവിന്റെ അഗ്രഭാഗം കൊത്തിയെടുത്തു.
4 : അവന്‍ അതിന്റെ ഇളംചില്ലകളുടെ അഗ്രം അടര്‍ത്തിക്കള ഞ്ഞിട്ടു വാണിജ്യത്തിന്റെ നാട്ടില്‍ വ്യാപാരികളുടെ നഗരത്തില്‍ അതു നട്ടു.
5 : അവന്‍ ആ ദേശത്തെ ഒരു വിത്തെടുത്തു ഫലഭൂയിഷ്ഠമായ മണ്ണില്‍, നിറഞ്ഞജലാശയത്തിനരികില്‍ അരളിയുടെ കമ്പു നടുന്നതുപോലെ നട്ടു.
6 : അത് മുളച്ച് താഴ്ന്നു പടരുന്ന ഒരു മുന്തിരിച്ചെടിയായിത്തീര്‍ന്നു. അതിന്റെ ശാഖകള്‍ അവന്റെ നേര്‍ക്കു തിരിഞ്ഞിരുന്നു. വേരുകള്‍ അടിയിലേക്കിറങ്ങി. അതു മുന്തിരിച്ചെടിയായി വളര്‍ന്ന് ശാഖകള്‍ വീശി ഇലകള്‍ നിറഞ്ഞു.
7 : വലിയ ചിറകുകളും ധാരാളം തൂവലുകളുമുള്ള മറ്റൊരു കഴുകനും ഉണ്ടായിരുന്നു. തന്നെ അവന്‍ നനയ്ക്കുമെന്നു കരുതി മുന്തിരിച്ചെടി അവന്റെ നേരേ ശാഖകള്‍ നീട്ടുകയും വേരുകള്‍ അവന്റെ നേരേ തിരിച്ചുവിടുകയും ചെയ്തു.
8 : ശാഖകള്‍ വീശി ഫലമണിഞ്ഞ് ഒരു നല്ല മുന്തിരിച്ചെടിയായിത്തീരാന്‍വേണ്ടി അവന്‍ അതിനെ നിറഞ്ഞജലാശയത്തിനരികില്‍ ഫലഭൂയിഷ്ഠമായ മണ്ണില്‍ പറിച്ചു നട്ടു.
9 : ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നുവെന്നു പറയുക: അതു തഴച്ചുവളരുമോ? അവന്‍ അതിന്റെ വേരുകള്‍ പറിച്ചെടുക്കുകയും ശാഖകള്‍ വെട്ടിമാറ്റുകയും ചെയ്യുകയില്ലേ? അതിന്റെ തളിര്‍പ്പുകള്‍ കരിഞ്ഞുപോവുകയില്ലേ? അതു പിഴുതെടുക്കാന്‍ വലിയ ശക്തിയോ ഏറെ ആളുകളോ ആവശ്യമില്ല.
10 : പറിച്ചുനട്ടാല്‍ അതു തഴച്ചുവളരുമോ? കിഴക്കന്‍ കാറ്റടിക്കുമ്പോള്‍ അതു നിശ്‌ശേഷം നശിച്ചുപോവുകയില്ലേ? വളരുന്നതടത്തില്‍ത്തന്നെ നിന്ന് അതു കരിഞ്ഞുപോവുകയില്ലേ?
11 : കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:
12 : ധിക്കാരികളുടെ ഭവനത്തോടു പറയുക: ഇതിന്റെ അര്‍ഥമെന്തെന്നു നിങ്ങള്‍ക്കറിഞ്ഞുകൂടേ? അവരോടു പറയുക, ബാബിലോണ്‍ രാജാവ് ജറുസലെമില്‍ വന്ന് അവളുടെ രാജാവിനെയും പ്രഭുക്കന്‍മാരെയും പിടിച്ചു ബാബിലോണിലേക്കു കൊണ്ടുപോയി.
13 : അവന്‍ രാജകുമാരന്‍മാരിലൊരുവനെ തിരഞ്ഞെടുത്ത്,
14 : അവനുമായി ഒരു ഉടമ്പടിയുണ്ടാക്കുകയും അവനെക്കൊണ്ടു സത്യംചെയ്യിക്കുകയും ചെയ്തു. സ്വയം ഉയരാനാവാത്തവിധം രാജ്യം ദുര്‍ബലമാകാനും അവന്റെ ഉടമ്പടി പാലിച്ചുകൊണ്ടു മാത്രം നിലനില്‍ക്കാനുമായി അവന്‍ അവിടത്തെ പ്രബ ലന്‍മാരെ പിടിച്ചുകൊണ്ടുപോയിരുന്നു.
15 : എന്നാല്‍ അവന്‍ കുതിരകളെയും വലിയ ഒരു സൈന്യത്തെയും ആവശ്യപ്പെട്ടു കൊണ്ട് ഈജിപ്തിലേക്ക് സ്ഥാനപതികളെ അയച്ച്അവനെ ധിക്കരിച്ചു. അവന്‍ വിജയിക്കുമോ? ഇങ്ങനെ പ്രവര്‍ത്തിക്കുന്ന ഒരുവനു രക്ഷപെടാനാകുമോ? അവന് ഉടമ്പടി ലംഘിച്ചിട്ട് രക്ഷപെടാന്‍ കഴിയുമോ?
16 : ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാനാണേ, ആര് അവനെ രാജാവാക്കിയോ, ആരോടുള്ള പ്രതിജ്ഞ അവന്‍ അവഹേളിച്ചുവോ, ആരുടെ ഉടമ്പടി അവന്‍ ലംഘിച്ചുവോ ആ രാജാവ് വസിക്കുന്ന ബാബിലോണില്‍ വച്ചുതന്നെ അവന്‍ മരിക്കും.
17 : വളരെപ്പേരെ നശിപ്പിക്കാന്‍ കോട്ടകെട്ടി ഉപരോധമേര്‍പ്പെടുത്തുമ്പോള്‍ ഫറവോയുടെ ശക്തമായ സൈന്യവും സന്നാഹങ്ങളും അവനെയുദ്ധത്തില്‍ സഹായിക്കുകയില്ല.
18 : എന്തെന്നാല്‍ രാജകുമാരന്‍ പ്രതിജ്ഞ അവഗണിച്ച് ഉടമ്പടി ലംഘിച്ചു. കൈകൊടുത്ത് സത്യം ചെയ്തിരുന്നിട്ടും ഇങ്ങനെ പ്രവര്‍ത്തിച്ചതുമൂലം അവന്‍ രക്ഷപെടുകയില്ല.
19 : ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാനാണേ, അവന്‍ എന്റെ പ്രതിജ്ഞ ധിക്കരിക്കുകയും എന്റെ ഉടമ്പടി ലംഘിക്കുകയും ചെയ്തതിനുള്ള പ്രതികാരം അവന്റെ തലയില്‍ത്തന്നെ ഞാന്‍ വരുത്തും.
20 : അവന്റെ മേല്‍ ഞാന്‍ വലവീശും. അവന്‍ എന്റെ കെണിയില്‍ വീഴും. അവനെ ഞാന്‍ ബാബിലോണിലേക്കു കൊണ്ടുപോകും. അവന്‍ എനിക്കെതിരേ ചെയ്ത അതിക്രമത്തിനു ഞാന്‍ അവിടെവച്ച് അവനെ വിധിക്കും.
21 : അവന്റെ സൈന്യത്തിലെ വീരന്‍മാര്‍ വാളിനിരയാകും. ശേഷിക്കുന്നവര്‍ നാനാദിക്കിലേക്കും ചിതറിക്കപ്പെടും. കര്‍ത്താവായ ഞാനാണ് സംസാരിച്ചതെന്ന് നിങ്ങള്‍ അപ്പോള്‍ അറിയും.
22 : ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഉയരമുള്ള ദേവദാരുവിന്റെ മുകളില്‍നിന്ന് ഒരു കൊമ്പെടുത്ത് ഞാന്‍ നടും. അതിന്റെ ഇളം ചില്ലകളില്‍ ഏറ്റവും മുകളിലുള്ളതെടുത്ത് ഉന്നതമായ പര്‍വതശൃംഗത്തില്‍ നട്ടുപിടിപ്പിക്കും.
23 : ഇസ്രായേലിലെ പര്‍വതശൃംഗത്തില്‍ത്തന്നെ ഞാന്‍ അതു നടും. അത് ശാഖകള്‍ വീശി ഫലങ്ങള്‍ പുറപ്പെടുവിക്കുകയും ഒരു വലിയ ദേവദാരുവായിത്തീരുകയും ചെയ്യും. എല്ലാത്തരം മൃഗങ്ങളും അതിന്റെ കീഴില്‍ വസിക്കും. അതിന്റെ കൊമ്പുകളുടെ തണലില്‍ പറവകള്‍ കൂടുകെട്ടും.
24 : കര്‍ത്താവായ ഞാന്‍ താഴ്ന്നമരത്തെ ഉയര്‍ത്തുകയും ഉയര്‍ന്നതിനെ താഴ്ത്തുകയും, പച്ചമരത്തെ ഉണക്കുകയും ഉണക്കമരത്തെ തളിര്‍പ്പിക്കുകയും ചെയ്യുന്നുവെന്നു വയലിലെ വൃക്ഷങ്ങളെല്ലാം അപ്പോള്‍ അറിയും- കര്‍ത്താവായ ഞാനാണ് ഇതു പറയുന്നത്. ഞാന്‍ അത് നിറവേറ്റുകയും ചെയ്യും.