2 : ഇസ്രായേല്‍ ജനം തങ്ങളുടെ അവകാശത്തില്‍ നിന്നു ലേവ്യര്‍ക്കു വസിക്കാന്‍ പട്ടണങ്ങള്‍ കൊടുക്കണമെന്ന് അവരോട് ആജ്ഞാപിക്കുക. പട്ടണങ്ങള്‍ക്കു ചുറ്റും മേച്ചില്‍ സ്ഥലങ്ങളും നിങ്ങള്‍ അവര്‍ക്കു നല്‍കണം.
3 : പട്ടണങ്ങള്‍ അവര്‍ക്കു താമസിക്കാനും മേച്ചില്‍സ്ഥലങ്ങള്‍ അവരുടെ ആടുമാടുകള്‍ക്കും മറ്റു മൃഗങ്ങള്‍ക്കും മേയാനും ആകുന്നു.
4 : നിങ്ങള്‍ ലേവ്യര്‍ക്കു കൊടുക്കുന്ന പട്ടണങ്ങളോടു ചേര്‍ന്ന്, പട്ടണത്തിന്റെ മതില്‍ മുതല്‍ പുറത്തേക്ക് ആയിരം മുഴം നീളത്തില്‍ ചുറ്റും മേച്ചില്‍സ്ഥലങ്ങള്‍ ഉണ്ടായിരിക്കണം.
5 : പട്ടണത്തിനു ചുറ്റും രണ്ടായിരം മുഴം വീതം കിഴക്കും തെക്കും പടിഞ്ഞാറും വടക്കും അളക്കണം. ഇത് അവരുടെ പട്ടണങ്ങളോടു ചേര്‍ന്ന മേച്ചില്‍പ്പുറമായിരിക്കും:
6 : നിങ്ങള്‍ ലേവ്യര്‍ക്കു പട്ടണങ്ങള്‍ നല്‍കുമ്പോള്‍ അവയില്‍ ആറെണ്ണം കൊലപാതകികള്‍ക്ക് ഓടിയൊളിക്കാനുള്ള സങ്കേത നഗരങ്ങളായിരിക്കണം. ഇവയ്ക്കു പുറമേ നാല്‍പത്തിരണ്ടു പട്ടണങ്ങള്‍കൂടി കൊടുക്കണം.
7 : അങ്ങനെ ആകെ നാല്‍പത്തെട്ടു പട്ടണങ്ങള്‍ അവയുടെ മേച്ചില്‍സ്ഥലങ്ങളോടുകൂടി ലേവ്യര്‍ക്കു നല്‍കണം.
8 : ഇസ്രായേല്‍ ഗോത്രങ്ങളുടെ അവകാശമായ പട്ടണങ്ങളാണ് അവര്‍ക്കു കൊടുക്കേണ്ടത്; ഓരോ ഗോത്രവും തങ്ങള്‍ക്കു ലഭിച്ച ഓഹരിയനുസരിച്ച്, കൂടുതല്‍ ലഭിച്ചവര്‍ കൂടുതലും കുറച്ചു ലഭിച്ചവര്‍ കുറച്ചും, പട്ടണങ്ങള്‍ കൊടുക്കണം.
12 : കൊലപാതകി വിധിനിര്‍ണയത്തിനായി സമൂഹത്തിന്റെ മുമ്പില്‍ നില്‍ക്കുന്നതിനു മുമ്പു വധിക്കപ്പെടാതിരിക്കാന്‍ രക്തത്തിനു പ്രതികാരം ചെയ്യുന്നവനില്‍ നിന്ന് അഭയം തേടാനുള്ള സങ്കേതങ്ങളായിരിക്കും ഈ പട്ടണങ്ങള്‍.
14 : സങ്കേതനഗരങ്ങളായി മൂന്നു പട്ടണങ്ങള്‍ ജോര്‍ദാന് ഇക്കരെയും മൂന്നു പട്ടണങ്ങള്‍ കാനാന്‍ ദേശത്തും കൊടുക്കണം.
15 : ഇസ്രായേല്‍ ജനത്തിലോ അവരുടെ ഇടയിലുള്ള വിദേശികളിലോ തത്കാല താമസക്കാരിലോ പെട്ട ആരെങ്കിലും മനഃപൂര്‍വമല്ലാതെ ആരെയെങ്കിലും വധിച്ചാല്‍ അവന് ഓടിയൊളിക്കാനുള്ള സങ്കേതമായിരിക്കും ഈ ആറു പട്ടണങ്ങള്‍.
16 : എന്നാല്‍, ആരെങ്കിലും ഇരുമ്പായുധം കൊണ്ട് ആരെയെങ്കിലും അടിച്ചിട്ട് അവന്‍ മരിച്ചാല്‍ അടിച്ചവന്‍ കൊലപാതകിയാണ്; കൊലപാതകി വധിക്കപ്പെടണം.
17 : കല്ലുകൊണ്ടുള്ള ഇടികൊണ്ട് ആരെങ്കിലും മരിച്ചാല്‍, ഇടിച്ചവന്‍ കൊലപാതകിയാണ്; കൊലപാതകി വധിക്കപ്പെടണം.
19 : പ്രതികാരം ചെയ്യാന്‍ ചുമതലയുള്ള ബന്ധുതന്നെ ഘാതകനെ വധിക്കണം; കണ്ടുമുട്ടുമ്പോള്‍ അവനെ കൊല്ലണം.
20 : ആരെങ്കിലും വിദ്വേഷം മൂലം ഒരാളെ കുത്തുകയോ, പതിയിരുന്ന് എറിയുകയോ,
21 : ശത്രുത നിമിത്തം കൈകൊണ്ട് അടിക്കുകയോ ചെയ്തിട്ട് അവന്‍ മരിച്ചാല്‍ പ്രഹരിച്ചവന്‍ വധിക്കപ്പെടണം; അവന്‍ കൊലപാതകിയാണ്; പ്രതികാരം ചെയ്യാന്‍ ചുമതലപ്പെട്ടവന്‍ കൊലപാതകിയെ കണ്ടുമുട്ടുമ്പോള്‍ അവനെ വധിക്കണം.
22 : എന്നാല്‍, ആരെങ്കിലും ശത്രുത കൂടാതെ ഒരുവനെ പെട്ടെന്നു കുത്തുകയോ, പതിയിരിക്കാതെ അവന്റെ മേല്‍ എന്തെങ്കിലും എറിയുകയോ,
23 : ശത്രുവല്ലാതെയും ദ്രോഹിക്കാന്‍ ആഗ്രഹമില്ലാതെയും, കാണാതെ, മാരകമാം വിധം അവന്റെ മേല്‍ കല്ലെറിയാനിടയാവുകയോ ചെയ്തിട്ട് അവന്‍ മരിച്ചാല്‍,
24 : ഘാതകനും പ്രതികാരം ചെയ്യാന്‍ കടപ്പെട്ടവനും മധ്യേ ഈ കല്‍പനകളനുസരിച്ചു സമൂഹം വിധി പ്രസ്താവിക്കണം.
25 : സമൂഹം ആ കൊലപാതകിയെ പ്രതികാരം ചെയ്യാന്‍ കടപ്പെട്ടവന്റെ കൈകളില്‍നിന്നു രക്ഷിച്ച്, അവന്‍ അഭയം തേടിയിരുന്ന സങ്കേതനഗരത്തിലേക്കു തിരിച്ചയയ്ക്കണം. വിശുദ്ധ തൈലത്താല്‍ അഭിഷിക്തനായ പ്രധാനപുരോഹിതന്റെ മരണം വരെ അവന്‍ അവിടെത്തന്നെ താമസിക്കണം.
26 : എന്നാല്‍, കൊലപാതകി താന്‍ അഭയം തേടിയിരുന്ന സങ്കേതനഗരത്തിന്റെ അതിര്‍ത്തി വിട്ട് എപ്പോഴെങ്കിലും പുറത്തു പോവുകയും,
27 : പ്രതികാരം ചെയ്യേണ്ടവന്‍ സങ്കേതനഗരത്തിന്റെ അതിര്‍ത്തിക്കു പുറത്തുവച്ച് അവനെ കണ്ടുപിടിച്ചു വധിക്കുകയും ചെയ്താല്‍ അവനു കൊലപാതകക്കുറ്റം ഉണ്ടായിരിക്കുകയില്ല.
28 : കാരണം, പ്രധാനപുരോഹിതന്റെ മരണം വരെ അവന്‍ തന്റെ സങ്കേതനഗരത്തില്‍ വസിക്കേണ്ടിയിരുന്നു. പുരോഹിതന്റെ മരണത്തിനു ശേഷം, തനിക്കവകാശമുള്ള ഭൂമിയിലേക്ക് അവനു തിരിച്ചു പോകാം.
29 : ഇവനിങ്ങളുടെ എല്ലാ വാസസ്ഥലങ്ങളിലും എല്ലാ തലമുറകളിലും നിയമവും പ്രമാണവും ആയിരിക്കും.
30 : ആരെങ്കിലും ഒരുവനെ കൊന്നാല്‍ കൊലപാതകി സാക്ഷികള്‍ നല്‍കുന്ന തെളിവിന്റെ അടിസ്ഥാനത്തില്‍ വധിക്കപ്പെടണം. ഒരാളുടെ മാത്രം സാക്ഷ്യം ആസ്പദമാക്കി ആരെയും വധിക്കരുത്.
31 : കൂടാതെ, മരണശിക്ഷയ്ക്കര്‍ഹനായ കൊലപാതകിയുടെ ജീവനുവേണ്ടി മോചനദ്രവ്യം നിങ്ങള്‍ സ്വീകരിക്കരുത്; അവന്‍ വധിക്കപ്പെടുക തന്നെ വേണം.
32 : സങ്കേതനഗരത്തില്‍ ഓടിയൊളിച്ചവന്‍ മഹാപുരോഹിതന്റെ മരണത്തിനു മുമ്പ് സ്വന്തം ദേശത്തു തിരിച്ചു വന്നു താമസിക്കുന്നതിനു വേണ്ടി നിങ്ങള്‍ മോചനദ്രവ്യം സ്വീകരിക്കരുത്.
33 : നിങ്ങള്‍ അധിവസിക്കുന്ന ദേശം അങ്ങനെ അശുദ്ധമാക്കരുത്. എന്തെന്നാല്‍, രക്തം ദേശത്തെ അശുദ്ധമാക്കുന്നു. രക്തം ചൊരിഞ്ഞവന്റെ രക്തമല്ലാതെ ദേശത്തു ചൊരിയപ്പെട്ട രക്തത്തിനു പ്രായശ്ചിത്തം സാധ്യമല്ല.
34 : കര്‍ത്താവായ ഞാന്‍ ഇസ്രായേല്‍ ജനത്തിന്റെ മധ്യേ വസിക്കുന്നതു കൊണ്ടു നിങ്ങള്‍ പാര്‍ക്കുന്ന ഭൂമി നിങ്ങള്‍ അശുദ്ധമാക്കരുത്.