1 : ഇസ്രായേലില്‍ രാജവാഴ്ച ഇല്ലാതിരുന്ന അക്കാലത്ത് എഫ്രായിം മലനാട്ടിലെ ഉള്‍പ്രദേശങ്ങളില്‍ വന്നുതാമസിച്ചിരുന്ന ഒരുലേവ്യന്‍, യൂദായിലെ ഒരു ബേത്‌ലെഹെം കാരിയെ ഉപനാരിയായി സ്വീകരിച്ചു.
2 : അവള്‍ അവനോടു പിണങ്ങി യൂദായിലെ ബേത്‌ലെഹെമിലുള്ള തന്റെ പിതാവിന്റെ ഭവനത്തിലേക്കു തിരികെപ്പോയി, ഏകദേശം നാലുമാസം താമസിച്ചു.
3 : അപ്പോള്‍ അനുനയം പറഞ്ഞ് അവളെ തിരികെക്കൊണ്ടുവരാന്‍ ഭര്‍ത്താവ് ഇറങ്ങിത്തിരിച്ചു; കൂടെ ഒരുവേലക്കാരനും ഉണ്ടായിരുന്നു. രണ്ടു കഴുതകളെയും അവന്‍ കൊണ്ടുപോയി. അവന്‍ അവളുടെ പിതാവിന്റെ ഭവനത്തിലെത്തി. യുവതിയുടെ പിതാവ് അവനെ സന്തോഷത്തോടെ സ്വീകരിച്ചു.
4 : അവിടെ താമസിക്കാന്‍ അമ്മായിയപ്പന്‍ നിര്‍ബന്ധിച്ചു. മൂന്നുദിവസം അവന്‍ അവിടെ താമസിച്ചു.
5 : നാലാം ദിവസം പ്രഭാതത്തില്‍ അവര്‍ എഴുന്നേറ്റു. അവന്‍ യാത്രയ്‌ക്കൊരുങ്ങി. എന്നാല്‍, യുവതിയുടെ പിതാവ് അവനോടു പറഞ്ഞു. അല്‍പം ആഹാരം കഴിച്ചു ക്ഷീണം തീര്‍ത്തുപോകാം.
6 : അങ്ങനെ അവര്‍ രണ്ടുപേരും ഒരുമിച്ചിരുന്ന് തിന്നുകയും കുടിക്കുകയുംചെയ്തു. യുവതിയുടെ പിതാവ് പറഞ്ഞു: രാത്രി ഇവിടെ കഴിക്കുക. നിന്റെ ഹൃദയം സന്തുഷ്ടമാകട്ടെ.
7 : അവന്‍ പോകാന്‍ എഴുന്നേറ്റെങ്കിലും അമ്മായിയപ്പന്റെ നിര്‍ബന്ധംകൊണ്ട് വീണ്ടും അവിടെ താമസിച്ചു.
8 : അഞ്ചാംദിവസം അതിരാവിലെ പോകാന്‍ അവന്‍ തയ്യാറായി. അപ്പോഴും യുവതിയുടെ പിതാവ് പറഞ്ഞു: ഭക്ഷണം കഴിച്ചു ക്ഷീണം മാറ്റുക. വെയിലാറുന്നതുവരെ താമസിക്കുക. അങ്ങനെ അവര്‍ ഒന്നിച്ചു ഭക്ഷണം കഴിച്ചു.
9 : ലേവ്യനും അവന്റെ ഉപനാരിയും വേലക്കാരനും പോകാന്‍ തയ്യാറായി. അപ്പോള്‍ അവന്റെ അമ്മായിയപ്പന്‍ പറഞ്ഞു: ഇതാ, നേരം വൈകി. രാത്രി ഇവിടെ താമസിക്കുക. ഇവിടെ താമസിച്ച് ആഹ്‌ളാദിക്കുക. നാളെ അതിരാവിലെ എഴുന്നേറ്റു വീട്ടിലേക്കു പോകാം.
10 : എന്നാല്‍, ആ രാത്രി അവിടെ പാര്‍ക്കാന്‍ അവന്‍ തയ്യാറായില്ല. അപ്പോള്‍ത്തന്നെ പുറപ്പെട്ട് ജബൂസിന് - ജറുസലെമിന് - എതിര്‍ഭാഗത്തെത്തി. ഉപനാരിയും ജീനിയിട്ട രണ്ടു കഴുതകളും കൂടെയുണ്ടായിരുന്നു.
11 : അവര്‍ ജബൂസിന്റെ അടുത്തെത്തിയപ്പോള്‍ നേരം വളരെ വൈകിയിരുന്നു. ഭൃത്യന്‍യജമാനനോടു പറഞ്ഞു: നമുക്ക് ജബൂസ്യരുടെ ഈ പട്ടണത്തില്‍ രാത്രി ചെലവഴിക്കാം.
12 : അവന്റെ യജമാനന്‍ പറഞ്ഞു: ഇസ്രായേല്യരുടേതല്ലാത്ത അന്യനഗരത്തില്‍ നാം പ്രവേശിക്കരുത്. നമുക്കു ഗിബെയായിലേക്കു പോകാം.
13 : അവന്‍ തുടര്‍ന്നു: നമുക്ക് ഈ കാണുന്ന സ്ഥലങ്ങളില്‍ ഒന്നിലേക്കു പോകാം. ഗിബെയായിലോ റാമായിലോ രാത്രി കഴിക്കാം.
15 : അവര്‍ ഗിബെയായില്‍ രാത്രി ചെലവഴിക്കാന്‍ ചെന്നു. അവന്‍ നഗരത്തില്‍ തുറസ്‌സായ സ്ഥലത്ത് ഇരുന്നു. കാരണം, ഒരു മനുഷ്യനും രാത്രി കഴിക്കുന്നതിന് അവരെ സ്വാഗതം ചെയ്തില്ല.
16 : അപ്പോള്‍ അതാ, ഒരു വൃദ്ധന്‍ വയലിലെ വേലകഴിഞ്ഞു മടങ്ങിവരുന്നു. അവന്‍ എഫ്രായിം മലനാട്ടുകാരനും, ഗിബെയായില്‍ വന്നുതാമസിക്കുന്നവനുമായിരുന്നു. സ്ഥല വാസികള്‍ ബഞ്ചമിന്‍ഗോത്രക്കാര്‍ ആയിരുന്നു.
17 : അവന്‍ കണ്ണുയര്‍ത്തി നോക്കിയപ്പോള്‍ പൊതുസ്ഥലത്തിരുന്ന വഴിയാത്രക്കാരനെ കണ്ടു. അവന്‍ ചോദിച്ചു: നീ എവിടെപ്പോകുന്നു? എവിടെനിന്നു വരുന്നു?
18 : അവന്‍ പറഞ്ഞു: യൂദായില്‍ ബേത്‌ലെഹെമില്‍നിന്ന് എഫ്രായിം മലനാട്ടിലെ ഉള്‍പ്രദേശത്തേക്കു പോവുകയാണു ഞങ്ങള്‍. ഞാന്‍ ആ ദേശക്കാരനാണ്. ഞാന്‍ യൂദായിലെ ബേത്‌ലെഹെമില്‍ പോയതാണ്. ഇപ്പോള്‍ എന്റെ വീട്ടിലേക്കു മടങ്ങുന്നു. ആരും എനിക്ക് അഭയം തരുന്നില്ല.
19 : കഴുതകള്‍ക്കുവേണ്ട പുല്ലും വൈക്കോലും, ഈ ദാസനും ദാസിക്കും ഈ ചെറുപ്പക്കാരനും വേണ്ട അപ്പവും വീഞ്ഞും ഞങ്ങളുടെ കൈവശമുണ്ട്. ഒന്നിനും കുറവില്ല.
20 : വൃദ്ധന്‍ പറഞ്ഞു: സമാധാനമായിരിക്കുക. വേണ്ടതൊക്കെ ഞാന്‍ ചെയ്തുതരാം. ഈ പൊതുസ്ഥലത്ത് രാത്രി കഴിക്കരുത്.
21 : വൃദ്ധന്‍ അവരെ വീട്ടില്‍ കൊണ്ടുപോയി. കഴുതകള്‍ക്കു തീറ്റി കൊടുത്തു. അവര്‍ കാലുകഴുകി, ഭക്ഷണ പാനീയങ്ങള്‍ കഴിച്ചു.
22 : അങ്ങനെ അവര്‍ സന്തുഷ്ടചിത്തരായിരിക്കുമ്പോള്‍ നഗരത്തിലെ ചില ആഭാസന്‍മാര്‍ വീടു വളഞ്ഞ്, വാതിലില്‍ ഇടിച്ചു. വീട്ടുടമസ്ഥനായ വൃദ്ധനോട് അവര്‍ പറഞ്ഞു: നിന്റെ വീട്ടില്‍ വന്നിരിക്കുന്ന ആ മനുഷ്യനെ പുറത്തുകൊണ്ടുവരിക. ഞങ്ങള്‍ അവനുമായി രമിക്കട്ടെ.
23 : വീട്ടുടമസ്ഥന്‍ പുറത്തേക്കുവന്ന് അവരോടു പറഞ്ഞു: സഹോദരന്‍മാരേ, നിങ്ങള്‍ ഈ തിന്‍മ ചെയ്യരുത്. ഈ മനുഷ്യന്‍ എന്റെ അതിഥിയാണല്ലോ. ഈ മ്ലേച്ഛപ്രവൃത്തി നിങ്ങള്‍ ചെയ്യരുത്.
24 : എനിക്കു കന്യകയായ ഒരു പുത്രിയും ഈ മനുഷ്യന് ഒരു ഉപനാരിയും ഉണ്ട്. ഞാന്‍ അവരെ നിങ്ങള്‍ക്കു വിട്ടുതരാം. ഇഷ്ടംപോലെ അവരോടു പ്രവര്‍ത്തിച്ചുകൊള്ളുക. എന്നാല്‍ ഈ മനുഷ്യനോടു നികൃഷ്ടത കാണിക്കരുത്.
25 : എന്നാല്‍, അവര്‍ വൃദ്ധന്റെ വാക്കു കേട്ടില്ല. ലേവ്യന്‍ തന്റെ ഉപനാരിയെ അവര്‍ക്കു വിട്ടുകൊടുത്തു. അവര്‍ അവളെ മാനഭംഗപ്പെടുത്തി. പ്രഭാതംവരെ അവളുമായി രമിച്ചു. പ്രഭാതമായപ്പോഴേക്കും അവര്‍ അവളെ വിട്ടയച്ചു.
26 : ആ സ്ത്രീ വന്ന് തന്റെ നാഥന്‍ കിടന്നിരുന്ന വീടിന്റെ വാതില്‍ക്കല്‍ തളര്‍ന്നു വീണു. വെളിച്ചം പരക്കുന്നതുവരെ അവള്‍ അവിടെ കിടന്നു.
27 : അവന്‍ രാവിലെ എഴുന്നേറ്റ് വാതില്‍ തുറന്നുയാത്ര തുടരാന്‍ പുറത്തേക്കിറങ്ങി. അപ്പോള്‍ ഉപനാരികൈകള്‍ കട്ടിളപ്പടിമേല്‍വച്ച് വാതില്‍ക്കല്‍ കിടക്കുന്നതു കണ്ടു.
28 : അവന്‍ അവളോടു പറഞ്ഞു: എഴുന്നേല്‍ക്കൂ. നമുക്കു പോകാം. പക്‌ഷേ, ഒരു മറുപടിയും ഉണ്ടായില്ല. അവന്‍ അവളെ എടുത്തു കഴുതപ്പുറത്തുവച്ച് സ്വന്തം വീട്ടിലേക്കു പോയി.
29 : വീട്ടില്‍ എത്തിയ ഉടനെ അവന്‍ ഒരു കത്തിയെടുത്ത് തന്റെ ഉപനാരിയെ അവയവങ്ങള്‍ ഛേദിച്ചു പന്ത്രണ്ടു കഷണങ്ങളാക്കി ഇസ്രായേലില്‍ എല്ലായിടത്തേക്കും കൊടുത്തയച്ചു. അതു കണ്ടവരെല്ലാം പറഞ്ഞു:
30 : ഇസ്രായേല്‍ ഈജിപ്തില്‍നിന്നു വന്നതിനുശേഷം ഇന്നുവരെ ഇപ്രകാരം ഒന്നു സംഭവിക്കുകയോ കാണുകയോ ചെയ്തിട്ടില്ല. ഇതെപ്പറ്റി ആലോചിച്ചു തീരുമാനിക്കുവിന്‍.