1 : ദാവീദു രാജാവ് സമൂഹത്തോടു പറഞ്ഞു: ദൈവം തിരഞ്ഞെടുത്തിരിക്കുന്ന എന്റെ മകന്‍ സോളമന്‍ ചെറുപ്പമാണ്. അനുഭവ സമ്പത്ത് ഇല്ലാത്തവനുമാണ്; ഭാരിച്ച ജോലിയാണ് ചെയ്യാനുള്ളത്. ആലയം മനുഷ്യനു വേണ്ടിയല്ല ദൈവമായ കര്‍ത്താവിനു വേണ്ടിയാണ്.
2 : അതിനാല്‍, ദേവാലയത്തിനു വേണ്ട സാമഗ്രികള്‍ എന്റെ കഴിവിനൊത്തു ഞാന്‍ ശേഖരിച്ചു വച്ചിട്ടുണ്ട്. സ്വര്‍ണം, വെള്ളി, പിച്ചള, ഇരുമ്പ്, തടി എന്നിവയ്ക്കു പുറമേ ഗോമേദകം, അഞ്ജനക്കല്ല്, പതിക്കാന്‍ വിവിധ വര്‍ണത്തിലുള്ള കല്ലുകള്‍, എല്ലാത്തരം അമൂല്യ രത്‌നങ്ങള്‍, വെണ്ണക്കല്ല് എന്നിങ്ങനെ ആവശ്യകമായതെല്ലാം ഞാന്‍ ശേഖരിച്ചിട്ടുണ്ട്.
3 : കൂടാതെ, എന്റെ ദൈവത്തിന്റെ ആലയത്തോടുള്ള താത്പര്യം നിമിത്തം എന്റെ സ്വന്തം ഭണ്‍ഡാരത്തില്‍നിന്നു പൊന്നും വെള്ളിയും ദേവാലയത്തിനായി ഞാന്‍ കൊടുത്തിരിക്കുന്നു.
4 : ഓഫീറില്‍ നിന്നു കൊണ്ടുവന്ന മൂവായിരം താലന്ത് സ്വര്‍ണവും ഏഴായിരം താലന്ത് തനിവെള്ളിയും ദേവാലയത്തിന്റെ ഭിത്തികള്‍ പൊതിയുന്നതിനും
5 : ചിത്രവേലകള്‍ക്കും സ്വര്‍ണം വെള്ളി ഉരുപ്പടികള്‍ക്കും വേണ്ടി കൊടുത്തിരിക്കുന്നു. കര്‍ത്താവിനു കൈ തുറന്നു കാഴ്ചസമര്‍പ്പിക്കാന്‍ ഇനിയും ആരുണ്ട്?
7 : ദേവാലയത്തിന്റെ പണിക്ക് അയ്യായിരം താലന്ത് സ്വര്‍ണവും പതിനായിരം തങ്കക്കാശും പതിനായിരം താലന്ത് വെള്ളിയും, പതിനെണ്ണായിരം താലന്ത് പിച്ചളയും ഒരു ലക്ഷം താലന്ത് ഇരുമ്പും കൊടുത്തു.
8 : അമൂല്യ രത്‌നങ്ങള്‍ കൈവശമുണ്ടായിരുന്നവര്‍ അവ ഗര്‍ഷോന്യനായ യഹിയേലിന്റെ മേല്‍നോട്ടത്തില്‍ കര്‍ത്താവിന്റെ ഭണ്‍ഡാരത്തില്‍ സമര്‍പ്പിച്ചു.
9 : പൂര്‍ണഹൃദയത്തോടെ സ്വമനസാ കര്‍ത്താവിനു കാഴ്ചകള്‍ ഉദാരമായി സമര്‍പ്പിക്കാന്‍ കഴിഞ്ഞതില്‍ ജനവും രാജാവും അത്യധികം സന്തോഷിച്ചു.
10 : എല്ലാവരുടെയും മുന്‍പില്‍വച്ചു കര്‍ത്താവിനെ സ്തുതിച്ചുകൊണ്ടു ദാവീദ് പറഞ്ഞു: ഞങ്ങളുടെ പിതാവായ ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവേ, അങ്ങ് എന്നേക്കും വാഴ്ത്തപ്പെട്ടവന്‍.
11 : കര്‍ത്താവേ, മഹത്വവും ശക്തിയും മഹിമയും വിജയവും ഔന്നത്യവും അങ്ങയുടേതാകുന്നു. ആകാശത്തിലും ഭൂമിയിലുമുള്ളതെല്ലാം അങ്ങയുടേത്. കര്‍ത്താവേ, രാജ്യം അങ്ങയുടേത്; അങ്ങ് എല്ലാറ്റിന്റെയും അധീശനായി സ്തുതിക്കപ്പെടുന്നു.
13 : ഞങ്ങളുടെ ദൈവമേ, അങ്ങേക്കു ഞങ്ങള്‍ നന്ദി പറയുകയും അങ്ങയുടെ മഹത്വമുള്ള നാമത്തെ സ്തുതിക്കുകയും ചെയ്യുന്നു.
14 : അങ്ങേക്ക് സന്‍മനസ്‌സോടെ ഇങ്ങനെ കാഴ്ചകള്‍ അര്‍പ്പിക്കുന്നതിന് ഞാനും എന്റെ ജനവും ആരാണ്? സമസ്തവും അങ്ങില്‍നിന്നു വരുന്നു. അങ്ങയുടേതില്‍ നിന്നാണു ഞങ്ങള്‍ നല്‍കിയതും.
15 : അവിടുത്തെ മുന്‍പില്‍ ഞങ്ങള്‍ ഞങ്ങളുടെ പിതാക്കന്‍മാരെപ്പോലെ പരദേശികളും തത്കാല വാസക്കാരുമാണ്. ഭൂമിയില്‍ ഞങ്ങളുടെ ദിനങ്ങള്‍ നിഴല്‍പോലെയാണ്, എല്ലാം അസ്ഥിരമാകുന്നു.
16 : ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, അവിടുത്തെ പരിശുദ്ധ നാമത്തിന് ആലയം പണിയാന്‍ ഞങ്ങള്‍ സമൃദ്ധമായി സംഭരിച്ചതെല്ലാം അവിടുത്തെ കരങ്ങളില്‍ നിന്നാണ്; സകലവും അങ്ങയുടേതാണ്.
17 : എന്റെ ദൈവമേ, അങ്ങ് ഹൃദയം പരിശോധിക്കുന്നവനും അതിന്റെ ആര്‍ജവത്തില്‍ പ്രസാദിക്കുന്നവനും ആണെന്നു ഞാനറിയുന്നു. പരമാര്‍ഥതയോടും സന്തോഷത്തോടും കൂടെ ഇവയെല്ലാം ഞാന്‍ സമര്‍പ്പിച്ചിരിക്കുന്നു. ഇവിടെ സന്നിഹിതരായ ജനവും തങ്ങളുടെ കാഴ്ചകള്‍ സന്തോഷപൂര്‍വം സമര്‍പ്പിക്കുന്നതു ഞാന്‍ കണ്ടു.
18 : ഞങ്ങളുടെ പിതാക്കന്‍മാരായ അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും ഇസ്രായേലിന്റെയും ദൈവമായ കര്‍ത്താവേ, ഇത്തരം വിചാരങ്ങള്‍ നിന്റെ ജനത്തിന്റെ ഹൃദയങ്ങളില്‍ എന്നും ഉണ്ടായിരിക്കാനും അവരുടെ ഹൃദയങ്ങള്‍ അങ്ങിലേക്ക് തിരിയാനും ഇടയാക്കണമേ!
19 : എന്റെ മകന്‍ സോളമന് അവിടുത്തെ കല്‍പനകളും നിയമങ്ങളും ചട്ടങ്ങളും പൂര്‍ണഹൃദയത്തോടെ പാലിക്കാനും അവിടുത്തെ ആലയം - ഞാന്‍ അതിനു സജ്ജീകരണങ്ങള്‍ ചെയ്തിട്ടുണ്ട് - നിര്‍മിക്കാനും കൃപ നല്കണമേ!
20 : ദാവീദ് സമൂഹത്തോട് കല്‍പിച്ചു: നമ്മുടെ ദൈവമായ കര്‍ത്താവിനെ വാഴ്ത്തുവിന്‍. ഉടനെ ജനം തങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവിനെ സ്തുതിക്കുകയും കുമ്പിട്ട് ആരാധിക്കുകയും രാജാവിനോട് ആദരം പ്രകടിപ്പിക്കുകയും ചെയ്തു.
21 : പിന്നീട് അവര്‍ കര്‍ത്താവിനു ബലികളര്‍പ്പിച്ചു. പിറ്റെ ദിവസം കര്‍ത്താവിനു ദഹനബലിയായി ആയിരം കാളകളെയും ആയിരം മുട്ടാടുകളെയും ആയിരം ചെമ്മരിയാടുകളെയും പാനീയ നൈവേദ്യത്തോടുകൂടെ എല്ലാ ഇസ്രായേല്യര്‍ക്കും വേണ്ടി കാഴ്ചവച്ചു.
22 : അവര്‍ അന്ന് കര്‍ത്താവിന്റെ സന്നിധിയില്‍ മഹാസന്തോഷത്തോടെ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്തു. ദാവീദിന്റെ പുത്രനായ സോളമനെ രാജാവായി അവര്‍ വീണ്ടും അഭിഷേകം ചെയ്തു; സാദോക്കിനെ പുരോഹിതനായും.
23 : അങ്ങനെ സോളമന്‍ പിതാവായ ദാവീദിനു പകരം കര്‍ത്താവിന്റെ സിംഹാസനത്തില്‍ ഉപവിഷ്ടനായി. അവന്‍ ഐശ്വര്യം പ്രാപിച്ചു, ഇസ്രായേല്‍ മുഴുവനും അവനെ അനുസരിക്കുകയും ചെയ്തു.
24 : എല്ലാ നായകന്‍മാരും പ്രബലന്‍മാരും ദാവീദ് രാജാവിന്റെ മക്കളും സോളമന്‍ രാജാവിനു വിധേയത്വം വാഗ്ദാനം ചെയ്തു.
25 : കര്‍ത്താവ് സോളമനെ ഇസ്രായേലിന്റെ മുന്‍പില്‍ ഏറ്റവും കീര്‍ത്തിമാനാക്കി; മുന്‍ഗാമികള്‍ക്കില്ലാത്ത പ്രതാപം അവനു നല്‍കി.
26 : അങ്ങനെ ജസ്‌സെയുടെ മകനായ ദാവീദ് ഇസ്രായേല്‍ മുഴുവന്റെയും രാജാവായി വാണു.
27 : അവന്‍ ഇസ്രായേലിനെ നാല്‍പതു കൊല്ലം ഭരിച്ചു - ഏഴു വര്‍ഷം ഹെബ്രോണിലും മുപ്പത്തിമൂന്നു വര്‍ഷം ജറുസലെമിലും.