Thiruvachanam Logo

P. O. C ബൈബിള്‍

,

പുതിയ നിയമം

,

എഫേസോസ്

,

ആമുഖം

,
വാക്യം   0

പൗലോസ് തന്റെ രണ്ടാമത്തെയും മൂന്നാമത്തെയും പ്രേക്ഷിതയാത്രകളില്‍, മൂന്നുവര്‍ഷത്തോളം എഫേസോസ് കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിട്ടുണ്ട് (അപ്പ18, 19-21; 19, 1-10) എന്നാല്‍, എഫേസോസുകാര്‍ക്കുള്ള ലേഖനം രചിച്ചതു പൗലോസ് തന്നെയാണോ, അതോ അദ്ദേഹത്തിന്റെ ശിഷ്യരില്‍ ആരെങ്കിലുമാണോ എന്നത് ഇന്നും വിവാദവിഷയമാണ്. ലേഖനത്തില്‍ ഉപയോഗിച്ചിരിക്കുന്ന പദങ്ങളും ശൈലികളും പരിഗണിച്ചാല്‍, പൗലോസല്ല, അദ്ദേഹത്തിന്റെ ആശയങ്ങളും വാദമുഖങ്ങളും നന്നായറിയാമായിരുന്ന ഒരു ശിഷ്യനായിരിക്കണം ലേഖനകര്‍ത്താവ് എന്ന അഭിപ്രായം കൂടുതല്‍ സ്വീകാര്യമായിത്തോന്നും. ലേഖനകര്‍ത്താവ് ആരുതന്നെയായാലും പൗലോസിന്റെ ലേഖനംപോലെ തന്നെ കരുതി ഇതിനെ വ്യാഖ്യാനിക്കുന്നതാണ് ഉചിതം.എഫേസോസുകാരെ നേരില്‍ പരിചയപ്പെട്ടിരുന്ന പൗലോസ് അവരെ പ്രത്യേകമായി ഉദ്ദേശിച്ചാണ് ഈ ലേഖനം എഴുതിയതെങ്കില്‍ അദ്ദേഹവുമായി ബന്ധപ്പെട്ട വ്യക്തികളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഈ ലേഖനത്തിലും കാണേണ്ടതായിരുന്നു. ഇക്കാരണത്താല്‍ എഫേസോസുകാരെമാത്രം ഉദ്ദേശിച്ചല്ല, ഏഷ്യയിലെ സഭകളിലെല്ലാം വായിക്കാന്‍വേണ്ടിരചിക്കപ്പെട്ടതായാണ് പണ്ഡിതന്മാരധികവും ഈ ലേഖനത്തെ പരിഗണിക്കുന്നത്. ലേഖനകര്‍ത്താവു തടവിലായിരിക്കുമ്പോഴാണ് എഴുതുന്നതെന്നു ലേഖനത്തില്‍ത്തന്നെ ആവര്‍ത്തിച്ചു പറയുന്നുണ്ട് (3, 1; 4, 1; 6,20). എ. ഡി. 58-നും 60-നും ഇടയ്ക്കു റോമായില്‍വച്ചായിരിക്കണം ഈ ലേഖനം എഴുതിയതെന്നു പൊതുവേ കരുതപ്പെടുന്നു. ലേഖനത്തിന്റെ ആദ്യഭാഗത്തെ (1, 3-3, 21) പ്രതിപാദ്യം, ക്രിസ്തുവിശ്വാസം സ്വീകരിക്കാന്‍ വിജാതീയര്‍ക്കുലഭിച്ചവിളിയുടെ രഹസ്യമാണ്. രക്ഷപ്രതീക്ഷിച്ചു കഴിഞ്ഞിരുന്ന യഹൂദരെയും അതില്‍നിന്ന് അകന്നുജീവിച്ചിരുന്ന വിജാതീയരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സാര്‍വത്രിക പരിത്രാണപദ്ധതിയെ ലേഖനകര്‍ത്താവു ശ്‌ളാഘിക്കുന്നു. യഹൂദരെയും വിജാതീയരെയും തമ്മില്‍ വേര്‍തിരിച്ചിരുന്ന ശത്രുതയുടെ മതില്‍ ക്രിസ്തു തന്റെ മരണം മൂലം തകര്‍ത്ത് ഇരുകൂട്ടരെയും ഒരു ജനമാക്കിതീര്‍ത്തു(2,11-22). വിജാതീയരെ പ്രത്യേകിച്ചും ക്രിസ്തുവിന്റെ സഭയിലേക്ക് വിളിക്കാനാണ് പൗലോസ് നിയോഗിക്കപ്പെട്ടിരുന്നത്(3,1-19). 4,1-16ല്‍, സഭാംഗങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന വൈവിധ്യമാര്‍ന്ന ദാനങ്ങളത്രയും ക്രിസ്തുവിന്റെ ശരിരത്തെ പണിതുയര്‍ത്താനാണു പ്രയോജനപ്പെടുത്തേണ്ടതെന്നു വ്യക്തമാക്കികൊണ്ട്, സഭയില്‍ എന്നും നിലനില്‌ക്കേണ്ട ഐക്യത്തെ ഊന്നിപ്പറയുന്നു. വിജാതിയരീതികളുപേക്ഷിച്ച്, ക്രിസ്തുവുമായി ഐക്യപ്പെട്ട്, എല്ലാ തുറകളിലും ഒരുപുതിയജീവിതം ആരംഭിക്കണമെന്നു ലേഖനകര്‍ത്താവു തുടര്‍ന്നു നിര്‍ദേ്‌ദേശിക്കുന്നു(4,17-6,9). ദൈവത്തിന്റെ ആയുധങ്ങള്‍ ധരിച്ച്, പിശാചിനും അന്ധകാര ശക്തികള്‍ക്കുമെതിരേയുദ്ധംചെയ്യാനുള്ള ഉദ്‌ബോധനമാണ് അവസാനഭാഗത്തുകാണുന്നത്(6,10-20).

Go to Home Page