1 : ദാവീദ് കൊട്ടാരത്തില്‍ വസിക്കുമ്പോള്‍ പ്രവാചകനായ നാഥാനോടു പറഞ്ഞു: ഞാന്‍ ദേവദാരു നിര്‍മിതമായ കൊട്ടാരത്തില്‍ വസിക്കുന്നു. എന്നാല്‍, കര്‍ത്താവിന്റെ പേടകം കൂടാരത്തിലാണ്.
2 : നാഥാന്‍ ദാവീദിനോടു പറഞ്ഞു: നീ വിചാരിക്കുന്നതുപോലെ ചെയ്യുക; ദൈവം നിന്നോടു കൂടെയുണ്ട്.
3 : എന്നാല്‍, ആ രാത്രിയില്‍ കര്‍ത്താവ് നാഥാനോട് അരുളിച്ചെയ്തു:
4 : എന്റെ ദാസനായ ദാവീദിനോടു പറയുക, കര്‍ത്താവ് അരുളിച്ചെയ്യുന്നു, എനിക്കു വസിക്കാന്‍ നീ ആലയം പണിയുകയില്ല.
5 : ഇസ്രായേലിനെ നയിക്കാന്‍ തുടങ്ങിയതു മുതല്‍ ഇന്നു വരെ ഞാന്‍ ആലയത്തില്‍ വസിച്ചിട്ടില്ല, കൂടാരത്തില്‍ നിന്നു കൂടാരത്തിലേക്കും ഒരിടത്തു നിന്നു മറ്റൊരിടത്തേക്കും ഞാന്‍ സഞ്ചരിച്ചു.
6 : ഇസ്രായേലിനോടുകൂടെ സഞ്ചരിക്കുമ്പോള്‍ എപ്പോഴെങ്കിലും എന്റെ ജനത്തെ മേയിക്കാന്‍ നിയോഗിച്ച ഇസ്രായേല്‍ ന്യാധിപന്‍മാരില്‍ ആരോടെങ്കിലും എനിക്കു ദേവദാരുകൊണ്ട് ആലയം പണിയിക്കാത്തതെന്തുകൊണ്ട് എന്നു ഞാന്‍ ചോദിച്ചിട്ടുണ്ടോ?
7 : എന്റെ ദാസനായ ദാവീദിനോടു നീ പറയണം, സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു, ആടുമേയിച്ചു നടന്ന നിന്നെ എന്റെ ജനമായ ഇസ്രായേലിനു രാജാവായി ഞാന്‍ തിരഞ്ഞെടുത്തു.
8 : നീ പോയിടത്തെല്ലാം ഞാന്‍ നിന്നോടു കൂടെയുണ്ടായിരുന്നു. നിന്റെ മുന്‍പില്‍ നിന്നു ശത്രുക്കളെയെല്ലാം ഞാന്‍ ഛേദിച്ചുകളഞ്ഞു. ഞാന്‍ നിന്നെ ഭൂമിയിലെ എല്ലാ മഹാന്‍മാരെയുംകാള്‍ കീര്‍ത്തിമാനാക്കും.
9 : എന്റെ ജനമായ ഇസ്രായേലിന് ഞാന്‍ ഒരു സ്ഥലം നിശ്ചയിക്കും. സ്വന്തം സ്ഥലത്ത് അവര്‍ സൈ്വരമായി വാസമുറപ്പിക്കും.
10 : ഇസ്രായേലിനെ ഭരിക്കാന്‍ ന്യായാധിപന്‍മാരെ നിയമിച്ച ആദ്യകാലത്തെന്നപോലെ അക്രമികള്‍ ഇനി അവരെ നശിപ്പിക്കുകയില്ല. നിന്റെ ശത്രുക്കളെ ഞാന്‍ കീഴ്‌പ്പെടുത്തും. കൂടാതെ, ഞാന്‍ നിനക്ക് ഒരു ഭവനം പണിയും.
11 : നീ ആയുസ്‌സു പൂര്‍ത്തിയാക്കി പിതാക്കന്‍മാരോടു ചേരുമ്പോള്‍ നിന്റെ പിന്‍ഗാമിയായി നിന്റെ മക്കളില്‍ ഒരുവനെത്തന്നെ ഞാന്‍ ഉയര്‍ത്തുകയും അവന്റെ രാജ്യം സുസ്ഥിരമാക്കുകയും ചെയ്യും.
12 : അവന്‍ എനിക്ക് ആലയം പണിയും. അവന്റെ സിംഹാസനം ഞാന്‍ എന്നേക്കും നിലനിര്‍ത്തും.
13 : ഞാന്‍ അവനു പിതാവായിരിക്കും, അവന്‍ എനിക്കു പുത്രനും; നിന്റെ മുന്‍ഗാമിയില്‍ നിന്ന് എന്നപോലെ ഞാന്‍ എന്റെ സ്‌നേഹം അവനില്‍ നിന്നു പിന്‍വലിക്കുകയില്ല.
14 : ഞാന്‍ അവനെ എന്റെ ഭവനത്തിലും എന്റെ രാജ്യത്തിലും എന്നേക്കും ഉറപ്പിക്കും. അവന്റെ സിംഹാസനം എന്നും നിലനില്‍ക്കും.
15 : ഈ ദര്‍ശനവും വാക്കുകളും നാഥാന്‍ ദാവീദിനെ അറിയിച്ചു.
16 : അപ്പോള്‍ ദാവീദുരാജാവ് അകത്തുപോയി കര്‍ത്താവിന്റെ സന്നിധിയില്‍ ഇരുന്നു പറഞ്ഞു. കര്‍ത്താവായ ദൈവമേ, അവിടുന്ന് എന്നെ ഈ നിലയില്‍ എത്തിക്കാന്‍ ഞാനോ എന്റെ കുടുംബമോ എന്തുള്ളു!
17 : ദൈവമേ, അവിടുത്തേക്ക് ഇതു നിസ്‌സാരമായിരുന്നു. ഈ ദാസന്റെ കുടുംബത്തിനു വരാന്‍പോകുന്ന കാര്യങ്ങള്‍കൂടി അവിടുന്നു വെളിപ്പെടുത്തിയിരിക്കുന്നു. വരാനിരിക്കുന്ന തലമുറകളെ അവിടുന്ന് എനിക്കു കാണിച്ചു തന്നിരിക്കുന്നു.
18 : അങ്ങ് ഈ ദാസനു നല്‍കിയ ബഹുമാനത്തെക്കുറിച്ച് ദാവീദിന് ഇനി എന്തുപറയാന്‍ കഴിയും? ഈ ദാസനെ അവിടുന്ന് അറിയുന്നുവല്ലോ.
19 : കര്‍ത്താവേ, ഈ ദാസനുവേണ്ടി ഈ വലിയ കാര്യങ്ങളെല്ലാം അവിടുന്നു സ്വമനസാ ചെയ്തിരിക്കുന്നു; അവ പ്രസിദ്ധമാക്കുകയും ചെയ്തിരിക്കുന്നു.
20 : കര്‍ത്താവേ, അങ്ങയെപ്പോലെ മറ്റൊരു ദൈവത്തെപ്പറ്റി ഞങ്ങള്‍ കേട്ടിട്ടില്ല; അങ്ങല്ലാതെ വേറെ ദൈവമില്ല.
21 : അവിടുത്തെ ജനമായ ഇസ്രായേലിനെപ്പോലെ ഭൂമിയില്‍ വേറെ ഏതു ജനമുണ്ട്? അങ്ങ് ഇസ്രായേലിനെ ഈജിപ്തില്‍ നിന്നു മോചിപ്പിച്ചു സ്വന്തം ജനമാക്കി; മഹാദ്ഭുതങ്ങളും കൊടുംചെയ്തികളും വഴി അവരുടെ മുന്‍പില്‍ നിന്നു ജനതകളെ നിര്‍മാര്‍ജനം ചെയ്തു മഹത്വം ആര്‍ജിച്ചു.
23 : കര്‍ത്താവേ, ഈ ദാസനെയും കുടുംബത്തെയും സംബന്ധിക്കുന്ന അങ്ങയുടെ വാക്ക് എന്നേക്കും നിലനില്ക്കട്ടെ! അരുളിച്ചെയ്തതു പോലെ അവിടുന്ന് പ്രവര്‍ത്തിക്കണമേ!
24 : അങ്ങയുടെ നാമം എന്നേക്കും നിലനില്‍ക്കുകയും സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവാണ് ഇസ്രായേലിന്റെ ദൈവം എന്ന് ഉദ്‌ഘോഷിക്കപ്പെടുകയും ചെയ്യട്ടെ! അങ്ങയുടെ ഈ ദാസന്റെ ഭവനം എന്നേക്കും അങ്ങയുടെ മുന്‍പില്‍ നിലനില്‍ക്കട്ടെ!
25 : എന്റെ ദൈവമേ, അവിടുന്ന് ഈ ദാസനുവേണ്ടി ഒരു ഭവനം പണിയുമെന്നു വെളിപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ട് അങ്ങയുടെ സന്നിധിയില്‍ ഇങ്ങനെ പ്രാര്‍ഥിക്കാന്‍ ഈ ദാസന്‍ ധൈര്യപ്പെടുന്നു:
26 : കര്‍ത്താവേ, അങ്ങാണു ദൈവം. ഈ ദാസന് ഈ വലിയ നന്‍മകള്‍ അങ്ങ് വാഗ്ദാനം ചെയ്തിരിക്കുന്നു.
27 : ആകയാല്‍, അവിടുത്തെ ദാസന്റെ ഭവനത്തെ അനുഗ്രഹിക്കാന്‍ തിരുമനസ്‌സാകണമേ, അങ്ങനെ അത് എന്നും അവിടുത്തെ മുന്‍പില്‍ ആയിരിക്കട്ടെ; എന്തെന്നാല്‍ കര്‍ത്താവേ, അങ്ങ് അനുഗ്രഹിച്ചത് എന്നേക്കും അനുഗൃഹീതമായിരിക്കും.