1 : അനന്തരം, യൂദാനിവാസികള്‍ പതിനാറു വയസ്‌സുള്ള ഉസിയായെ പിതാവായ അമസിയായുടെ സ്ഥാനത്തു രാജാവായി അവരോധിച്ചു.
2 : പിതാവിന്റെ മരണത്തിനു ശേഷം ഉസിയാ ഏലോത്ത് വീണ്ടെടുത്തു പുതുക്കിപ്പണിതു.
3 : പതിനാറാം വയസ്‌സില്‍ രാജ്യഭാരം ഏറ്റ ഉസിയ ജറുസലെമില്‍ അന്‍പത്തിരണ്ടു വര്‍ഷം ഭരിച്ചു. അവന്റെ അമ്മ ജറുസലെംകാരി യക്കോലിയാ ആയിരുന്നു.
4 : തന്റെ പിതാവായ അമസിയായെപ്പോലെ അവനും കര്‍ത്താവിന്റെ മുന്‍പില്‍ നീതി പ്രവര്‍ത്തിച്ചു.
5 : തന്നെ ദൈവഭക്തി അഭ്യസിപ്പിച്ച സഖറിയാ ജീവിച്ചിരുന്നിടത്തോളം കാലം അവന്‍ ദൈവത്തെ അന്വേഷിക്കുന്നതില്‍ ശ്രദ്ധാലുവായിരുന്നു. കര്‍ത്താവിനെ അന്വേഷിച്ച കാലമത്രയും ദൈവം അവന് ഐശ്വര്യം നല്‍കി.
6 : ഉസിയാ ഫിലിസ്ത്യര്‍ക്കെതിരേ യുദ്ധത്തിനു പുറപ്പെട്ടു. ഗത്ത്, യാബ്‌നെ, അഷ്‌ദോദ് എന്നീ പട്ടണങ്ങളുടെ മതിലുകള്‍ തകര്‍ത്തു. അഷ്‌ദോദിലും മറ്റു ചില ഫിലിസ്ത്യ പ്രദേശങ്ങളിലും പട്ടണങ്ങള്‍ പണിതു.
7 : ഫിലിസ്ത്യരെയും ഗൂര്‍ബാലിലുള്ള അറബികളെയും മെയൂന്യരെയും നേരിടാന്‍ ദൈവം അവനെ സഹായിച്ചു.
8 : അമ്മോന്യര്‍ ഉസിയായ്ക്കു കപ്പം കൊടുത്തു. അവന്‍ അതിപ്രബലനായി. അവന്റെ കീര്‍ത്തി ഈജിപ്തുവരെയും വ്യാപിച്ചു.
9 : കോണ്‍കവാടം, താഴ്‌വരക്കവാടം, മതില്‍ത്തിരിവ് എന്നിവയ്ക്കു സമീപം ഗോപുരങ്ങള്‍ പണിത് അവന്‍ ജറുസലേമിനെ സുരക്ഷിതമാക്കി.
10 : അവന്‍ മരുഭൂമിയില്‍ ഗോപുരങ്ങള്‍ പണിയുകയും അനേകം കിണറുകള്‍ കുഴിക്കുകയും ചെയ്തു. അവനു ഷെഫേലായിലും സമതലത്തിലും ധാരാളം കാലിക്കൂട്ടങ്ങളുണ്ടായിരുന്നു. കൃഷിയില്‍ തത്പരനായിരുന്നതിനാല്‍ , അവന്‍ കുന്നുകളിലും ഫലപുഷ്ടിയുള്ള പ്രദേശങ്ങളിലും കര്‍ഷകരെയും മുന്തിരിക്കൃഷിക്കാരെയും നിയോഗിച്ചു.
11 : രാജാവിന്റെ സേനാധിപന്‍മാരില്‍ ഒരുവനായ ഹനനിയായുടെ നിര്‍ദേശമനുസരിച്ച് കാര്യവിചാരകനായ ജയിയേലും രാജസേവകനായ മാസെയായും തയ്യാറാക്കിയ കണക്കിന്‍പടി ഉസിയായ്ക്കു യുദ്ധത്തിനു ശേഷിയുള്ള അനേക ഗണങ്ങളടങ്ങിയ സൈന്യം ഉണ്ടായിരുന്നു.
13 : അവരുടെ കീഴില്‍ രാജാവിനുവേണ്ടി ശത്രുക്കളോടു പൊരുതാന്‍ കഴിവുറ്റ മൂന്നു ലക്ഷത്തിയേഴായിരത്തിയഞ്ഞൂറു പടയാളികളുമുണ്ടായിരുന്നു.
14 : ഉസിയാ തന്റെ ഭടന്‍മാര്‍ക്കുവേണ്ടി പരിച, കുന്തം, പടത്തൊപ്പി, പടച്ചട്ട, വില്ല്, കവിണക്കല്ല് എന്നിവ സജ്ജമാക്കി.
15 : അമ്പും വലിയ കല്ലുകളും പ്രയോഗിക്കുന്നതിനായി ജറുസലെമിലെ ഗോപുരങ്ങളിലും മതിലിന്റെ കോണുകളിലും വിദഗ്ധന്‍മാരെക്കൊണ്ട് യന്ത്രങ്ങള്‍ തീര്‍പ്പിച്ചു. ദൈവം അദ്ഭുതകരമാം വിധം സഹായിച്ചതിനാല്‍, അവന്‍ പ്രാബല്യം നേടി. അവന്റെ കീര്‍ത്തി വിദൂരങ്ങളിലും പരന്നു.
16 : പ്രാബല്യം നേടിയപ്പോള്‍ അവന്‍ അഹങ്കാരപ്രമത്തനായിത്തീര്‍ന്നു. അത് അവനെ നാശത്തിലേക്കു നയിച്ചു. തന്റെ ദൈവമായ കര്‍ത്താവിനോട് അവന്‍ അവിശ്വസ്തത കാണിച്ചു. ധൂപപീഠത്തില്‍ ധൂപം അര്‍പ്പിക്കാന്‍ കര്‍ത്താവിന്റെ ആലയത്തില്‍ പ്രവേശിച്ചു.
17 : കരുത്തന്‍മാരായ എണ്‍പതു പുരോഹിതന്‍മാരോടുകൂടി അസറിയാ പുരോഹിതന്‍ അവന്റെ പിന്നാലെ ചെന്നു.
18 : ഉസിയായെ തടഞ്ഞുകൊണ്ട് അവന്‍ പറഞ്ഞു: ഉസിയാ, നീയല്ല കര്‍ത്താവിനു ധൂപം അര്‍പ്പിക്കേണ്ടത്. അഹറോന്റെ പുത്രന്‍മാരും ധൂപാര്‍പ്പണത്തിനു പ്രത്യേകം നിയോഗിക്കപ്പെട്ടവരുമായ പുരോഹിതന്‍മാരാണ്. വിശുദ്ധസ്ഥലത്തുനിന്നു പുറത്തുകടക്കൂ, നീ ചെയ്തതു തെറ്റാണ്. ഇതു ദൈവമായ കര്‍ത്താവിന്റെ മുന്‍പാകെ നിനക്കു മഹത്വം നല്‍കുകയില്ല.
19 : ഉസിയാ കുപിതനായി. അവന്‍ കൈയില്‍ ധൂപകലശവുമായി നില്‍ക്കുകയായിരുന്നു. പുരോഹിതന്‍മാരോടു കോപിച്ച ക്ഷണത്തില്‍ കര്‍ത്താവിന്റെ ആലയത്തില്‍ ധൂപപീഠത്തിനു സമീപത്ത്, അവരുടെ മുന്‍പില്‍വച്ചു തന്നെ അവന്റെ നെറ്റിയില്‍ കുഷ്ഠം പിടിപെട്ടു.
20 : പ്രധാനപുരോഹിതനായ അസറിയായും മറ്റു പുരോഹിതന്‍മാരും അവനെ നോക്കി. അതാ, അവന്റെ നെറ്റിയില്‍ കുഷ്ഠം! അവനെ അവര്‍ ഉടനെ പുറത്താക്കി. കര്‍ത്താവു ശിക്ഷിച്ചതിനാല്‍ പുറത്തുപോകാന്‍ അവന്‍ തിടുക്കം കൂട്ടി.
21 : മരിക്കുന്നതുവരെ ഉസിയാരാജാവു കുഷ്ഠരോഗിയായിക്കഴിഞ്ഞു. കുഷ്ഠരോഗി എന്ന നിലയില്‍ ദേവാലയത്തില്‍ പ്രവേശനം നിഷേധിക്കപ്പെട്ട് അവന്‍ ഒരു പ്രത്യേക വസതിയില്‍ കഴിഞ്ഞു. മകന്‍ യോഥാം കൊട്ടാരത്തിന്റെ ചുമതല ഏറ്റെടുത്തു ജനത്തെ ഭരിച്ചു.
22 : ഉസിയായുടെ ഇതര പ്രവര്‍ത്തനങ്ങള്‍ ആദ്യന്തം ആമോസിന്റെ മകനായ ഏശയ്യാ പ്രവാചകന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
23 : ഉസിയാ പിതാക്കന്‍മാരോടു ചേര്‍ന്നു. കുഷ്ഠരോഗിയായിരുന്നതിനാല്‍ അവര്‍ അവനെ രാജാക്കന്‍മാരുടെ ശ്മശാന ഭൂമിയില്‍ പിതാക്കന്‍മാര്‍ക്കു സമീപം മറവുചെയ്തു. മകന്‍ യോഥാം രാജാവായി.