1 : യോവാഷ് ഏഴാം വയസ്‌സില്‍ രാജാവായി. അവന്‍ നാല്‍പതുവര്‍ഷം ജറുസലെമില്‍ ഭരണം നടത്തി. ബേര്‍ഷെബായിലെ സിബിയാ ആയിരുന്നു അവന്റെ മാതാവ്.
2 : യഹോയാദാ പുരോഹിതന്‍ ജീവിച്ചിരുന്ന കാലമത്രയും യോവാഷ് കര്‍ത്താവിന്റെ മുന്‍പില്‍ നീതി പ്രവര്‍ത്തിച്ചു.
3 : രാജാവിനു യഹോയാദാ രണ്ടു ഭാര്യമാരെ തിരഞ്ഞെടുത്തുകൊടുത്തു. അവരില്‍ നിന്നു പുത്രന്‍മാരും പുത്രിമാരും ജാതരായി.
4 : യോവാഷ് ദേവാലയത്തിന്റെ അറ്റകുറ്റപ്പണികള്‍ ചെയ്യാന്‍ തീരുമാനിച്ചു.
5 : അവന്‍ പുരോഹിതന്‍മാരെയും ലേവ്യരെയും വിളിച്ചുകൂട്ടി പറഞ്ഞു: ആണ്ടുതോറും നിങ്ങളുടെ ദൈവത്തിന്റെ ആലയത്തിന്റെ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിന് ആവശ്യമായ തുക യൂദാ നഗരങ്ങളില്‍ച്ചെന്ന്, ഇസ്രായേല്‍ ജനത്തില്‍ നിന്നു പിരിച്ചെടുക്കുവിന്‍. ഇതിനു വിളംബം വരുത്തരുത്. എന്നാല്‍, ലേവ്യര്‍ അത്ര ഉത്‌സാഹം കാണിച്ചില്ല.
6 : അതിനാല്‍, രാജാവ് അവരുടെ നേതാവായ യഹോയാദായെ വിളിച്ചു ചോദിച്ചു: കര്‍ത്താവിന്റെ ദാസനായ മോശ സമാഗമകൂടാരത്തിനു വേണ്ടി ഇസ്രായേല്‍ സമൂഹത്തിന്‍മേല്‍ ചുമത്തിയിരുന്ന നികുതി യൂദായില്‍ നിന്നും ജറുസലെമില്‍ നിന്നും പിരിച്ചെടുക്കാന്‍ നീ ലേവ്യരോട് ആവശ്യപ്പെടാതിരുന്നതെന്തുകൊണ്ട്?
7 : ദുഷ്ടയായ അത്താലിയായുടെ മക്കള്‍ ദേവാലയത്തിനു നാശനഷ്ടങ്ങള്‍ വരുത്തുകയും അതിലെ പൂജ്യവസ്തുക്കള്‍ ബാലിന്റെ ആരാധനയ്ക്ക് ഉപയോഗിക്കുകയും ചെയ്തു.
8 : രാജാവിന്റെ കല്‍പനയനുസരിച്ച്, ദേവാലയ വാതില്‍ക്കല്‍ അവര്‍ ഒരു കാണിക്കപ്പെട്ടി സ്ഥാപിച്ചു.
9 : ദൈവത്തിന്റെ ദാസനായ മോശ മരുഭൂമിയില്‍വച്ച് ഇസ്രായേലിന്റെ മേല്‍ ചുമത്തിയ നികുതി കര്‍ത്താവിനു നല്‍കണമെന്ന് യൂദായിലും ജറുസലെമിലും വിളംബരം ചെയ്തു.
11 : ഏറെപണം വീണെന്നു കാണുമ്പോള്‍ ലേവ്യര്‍ പെട്ടി രാജസേവകരെ ഏല്‍പിക്കും. രാജാവിന്റെ കാര്യവിചാരകനും പ്രധാനപുരോഹിതന്റെ സേവകനുംകൂടി പണമെടുത്തിട്ട് പെട്ടി പൂര്‍വസ്ഥാനത്തു കൊണ്ടുവന്നു വയ്ക്കും. ദിവസേന ഇങ്ങനെ ചെയ്ത് അവര്‍ ധാരാളം പണം ശേഖരിച്ചു.
12 : രാജാവും യഹോയാദായും അതു കര്‍ത്താവിന്റെ ആലയത്തിലെ ജോലിയുടെ ചുമതല വഹിക്കുന്ന ആളിനെ ഏല്‍പ്പിച്ചു. അവര്‍ കര്‍ത്താവിന്റെ ആലയം പുനരുദ്ധരിക്കാന്‍ കല്‍പ്പണിക്കാര്‍, മരപ്പണിക്കാര്‍, ഇരുമ്പുപണിക്കാര്‍, പിച്ചളപ്പണിക്കാര്‍ എന്നിവരെ നിയോഗിച്ചു. അവര്‍ ഉത്‌സാഹപൂര്‍വം പണിചെയ്തതിനാല്‍, പണി പുരോഗമിച്ചു.
13 : അങ്ങനെ ദേവാലയം പൂര്‍വസ്ഥിതി പ്രാപിച്ചു ബലവത്തായി.
14 : പണിതീര്‍ന്നപ്പോള്‍ ബാക്കിവന്ന തുക അവര്‍ രാജാവിനെയും യഹോയാദായെയും ഏല്‍പ്പിച്ചു. അവര്‍ അതു കര്‍ത്താവിന്റെ ആലയത്തിലെ ശുശ്രൂഷയ്ക്കും ദഹനബലിക്കും ആവശ്യകമായ ഉപകരണങ്ങള്‍, സുഗന്ധദ്രവ്യത്തിനുള്ള താലങ്ങള്‍, പൊന്നും വെള്ളിയും കൊണ്ടുള്ള പാത്രങ്ങള്‍ എന്നിവ നിര്‍മിക്കാന്‍ ഉപയോഗിച്ചു. യഹോയാദായുടെ ജീവിതകാലമത്രയും കര്‍ത്താവിന്റെ ആലയത്തില്‍ ദഹനബലികള്‍ മുടങ്ങാതെ അര്‍പ്പിച്ചുപോന്നു.
15 : യഹോയാദാ പൂര്‍ണവാര്‍ധക്യത്തിലെത്തി മരിച്ചു. മരിക്കുമ്പോള്‍ അവനു നൂറ്റിമുപ്പതു വയസ്‌സായിരുന്നു.
16 : അവന്‍ ദൈവത്തെയും അവിടുത്തെ ആലയത്തെയും പ്രതി ഇസ്രായേലില്‍ ഏറെ നന്‍മ ചെയ്തതിനാല്‍, അവര്‍ അവനെ ദാവീദിന്റെ നഗരത്തില്‍ രാജാക്കന്‍മാരുടെ ഇടയില്‍ സംസ്‌കരിച്ചു.
17 : യഹോയാദായുടെ മരണത്തിനുശേഷം യൂദാപ്രഭുക്കന്‍മാര്‍ യോവാഷിനെ വന്നു കണ്ട് അഭിവാദനങ്ങളര്‍പ്പിച്ചു. രാജാവ് അവര്‍ പറഞ്ഞതു കേട്ടു.
18 : തങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവിന്റെ ആലയം ഉപേക്ഷിച്ച് അവര്‍ വിഗ്രഹങ്ങളെയും അഷേരാപ്രതിഷ്ഠകളെയും സേവിച്ചു തുടങ്ങി. അവരുടെ ഈ അകൃത്യം നിമിത്തം യൂദായുടെയും ജറുസലെമിന്റെയും മേല്‍ ദൈവകോപം ഉണ്ടായി.
19 : അവരെ തിരികെക്കൊണ്ടുവരാന്‍ കര്‍ത്താവ് അവരുടെ ഇടയിലേക്കു പ്രവാചകന്‍മാരെ അയച്ചു. പ്രവാചകന്‍മാര്‍ അവരുടെ തെറ്റു ചൂണ്ടിക്കാണിച്ചു. എന്നാല്‍, അവര്‍ അതു വകവെച്ചില്ല.
20 : യഹോയാദാ പുരോഹിതന്റെ മകന്‍ സഖറിയായുടെമേല്‍ ദൈവത്തിന്റെ ആത്മാവ് വന്നു. അവന്‍ ജനത്തെ അഭിസംബോധന ചെയ്തു പറഞ്ഞു: ദൈവം അരുളിച്ചെയ്യുന്നു: കര്‍ത്താവിന്റെ കല്‍പനകള്‍ ലംഘിച്ചു നിങ്ങള്‍ക്കു തന്നെ അനര്‍ഥം വരുത്തുന്നതെന്ത്? നിങ്ങള്‍ കര്‍ത്താവിനെ ഉപേക്ഷിച്ചതിനാല്‍ അവിടുന്നു നിങ്ങളെയും ഉപേക്ഷിച്ചിരിക്കുന്നു.
21 : എന്നാല്‍, അവര്‍ സഖറിയായ്‌ക്കെതിരേ ഗൂഢാലോചന നടത്തി. രാജകല്‍പനപ്രകാരം അവര്‍ അവനെ ദേവാലയാങ്കണത്തില്‍വച്ചു കല്ലെറിഞ്ഞു കൊന്നു.
22 : യോവാഷ്‌രാജാവ്, യഹോയാദാ തന്നോടു കാണിച്ച ദയ വിസ്മരിച്ച് അവന്റെ മകനായ സഖറിയായെ വധിച്ചു. മരിക്കുമ്പോള്‍ അവന്‍ പറഞ്ഞു: കര്‍ത്താവ് ഇതുകണ്ട് പ്രതികാരം ചെയ്യട്ടെ!
23 : വര്‍ഷാവസാനത്തില്‍ സിറിയാസൈന്യം യോവാഷിനെതിരേ വന്നു. അവര്‍ യൂദായിലെയും ജറുസലെമിലെയും ജനപ്രമാണികളെ വധിച്ചു. അവരുടെ വസ്തുവകകള്‍ കൊള്ളചെയ്തു ദമാസ്‌ക്കസ്‌രാജാവിനു കൊടുത്തു.
24 : സിറിയാസൈന്യം എണ്ണത്തില്‍ കുറവായിരുന്നെങ്കിലും, പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവിനെ പരിത്യജിച്ചതിനാല്‍, യൂദായുടെ വലിയ സൈന്യത്തെ അവിടുന്ന് അവരുടെ കൈയില്‍ ഏല്‍പിച്ചു. അങ്ങനെ അവര്‍ യോവാഷിന്റെ മേല്‍ ശിക്ഷാവിധി നടത്തി.
25 : യോവാഷിനെ ദാരുണമായി മുറിവേല്‍പിച്ചു. ശത്രുക്കള്‍ പോയിക്കഴിഞ്ഞപ്പോള്‍ സേവകന്‍മാര്‍ ഗൂഢാലോചന നടത്തി. അവനെ കിടക്കയില്‍വച്ചു വധിച്ചു. അങ്ങനെ അവര്‍ യഹോയാദാ പുരോഹിതന്റെ മകന്റെ രക്തത്തിനു പ്രതികാരം ചെയ്തു. യോവാഷ് മരിച്ചു. അവര്‍ അവനെ ദാവീദിന്റെ നഗരത്തില്‍ സംസ്‌കരിച്ചു; എന്നാല്‍, രാജാക്കന്‍മാരുടെ കല്ലറയിലല്ല.
26 : അവനെതിരേ ഗൂഢാലോചന നടത്തിയവര്‍ അമ്മോന്യനായ ഷിമയാത്തിന്റെ മകന്‍ സാബാദും മൊവാബ്യയായ ഷിമ്‌റിത്തിന്റെ മകന്‍ യഹോസാബാദും ആണ്.
27 : യോവാഷിന്റെ പുത്രന്‍മാരുടെ വിവരങ്ങള്‍, അവനെതിരേയുണ്ടായ അനേകം അരുളപ്പാടുകള്‍, ദേവാലയ പുനര്‍നിര്‍മാണം എന്നിവ രാജാക്കന്‍മാരുടെ പുസ്തകത്തിന്റെ ഭാഷ്യത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അവന്റെ പുത്രന്‍ അമസിയാ രാജാവായി.